ആമുഖം

.......പറന്ന് പറന്ന്

നിശയുടെ കമ്പിളി പുതപ്പിലേക്ക് ഉള്വലിയാന്‍ തിരക്ക് കൂട്ടുന്ന മനസ്സ് ......പകല്‍ മുഴുവന്‍ എവിടെയോ അലഞ്ഞു തിരിഞ്ഞു, ഒടുവില്‍ ആത്യന്തിക ലക്‌ഷ്യം അറിയുമ്പോള്‍ , അതിനടുതെതുമ്പോള്‍ ഉണ്ടാകുന്ന സുഖകരമായ ശാന്തത ........അമ്മയുടെ മടിയിലേക്ക്‌, മുടിയിഴകളെ വകഞ്ഞുകൊണ്ടുള്ള തലോടലിലേക്ക് കൂപ്പുകുത്താനുള്ള വെമ്ബലുമായി....



ദിക്ക് തെറ്റാതെ ..... തളരാതെ ...... പറന്ന് പറന്ന്.......








Saturday, May 21, 2011

തമോഗര്‍ത്തം

തമോഗര്‍ത്തം

 
എന്‍റെ രാത്രികള്‍ എങ്ങനെ ആയിരുന്നു എന്ന് നിങ്ങള്‍ക്കറിയാമോ? ഞാന്‍ തന്നെ പറഞ്ഞു തരാം.  ആഘോഷങ്ങളും, വ്യാകുലതകളും ഉള്‍പ്പെടെ വിവിധ ഭാവങ്ങളെ, ഒരേ രംഗത്തില്‍ അവതരിപ്പിച്ചു ആടിത്തളര്‍ന്ന  ഒരു മനസ്സിനെ അനുനയിപ്പിക്കാന്‍ ജൈവ ഘടികാരം സൃഷ്ടിച്ച ഫോര്‍മുല - സുഖകരമായ നിദ്ര  (എന്തേ?, എല്ലാവര്ക്കും  ഇങ്ങനയൊക്കെ തന്നെ അല്ലേ, രാത്രികള്‍ ?). പറയട്ടെ...ഉറക്കത്തിനു നടുവില്‍, യാമങ്ങള്‍ ഏതെന്നു അറിയിക്കാതെ, കാല്‍പ്പെരുമാറ്റം കേള്പ്പികാതെ കടന്നു വന്ന്, കണ്കെട്ട് വിദ്യക്കാരനെ പോലെ ഫാന്ടസിയുടെ ലോകം തീര്‍ക്കുന്ന  മധുരിക്കുന്ന ഒരു സ്വപ്നം. സ്വപ്നം അവസാനിപ്പിക്കാന്‍ ഒരു വഴിയും കണ്ടെത്താനാകാതെ വരുമ്പോള്‍, ഈ കാല്‍പ്പനികതയുടെ പേക്കൂത്ത് അവസാനിപ്പിക്കാന്‍, ' മതിയാക്കൂ  '  എന്നലറിക്കൊണ്ട്, സ്വപ്നം കാണുന്ന മനസ്സിനെ അഗാധമായ താഴ്ചയിലേക്ക് തള്ളിയിടും,  (ആരാണ് തള്ളി വിടുന്നതെന്ന് എനിക്ക് പറയാന്‍ കഴിയില്ല....ദുഷ്ടതരമെന്നല്ലാതെ ഇതിനെ എന്ത് പറയാന്‍). നിലയില്ലാ  താഴ്ചയിലേക്ക്  പതിക്കുമ്പോള്‍ ,  ഒരു  പിടിവള്ളി പോലുമില്ലാതെ  മരണത്തെ  മുഖാമുഖം  കാണുമ്പോള്‍ ഞാന്‍  ഞെട്ടി ഉണരുന്നു. ഭയ വിഹ്വലതകള്‍ മാറാതെ കണ്ണ് തിരുമ്മി, പിണങ്ങി മാറി കിടന്നുറങ്ങുന്ന എന്‍റെ പുതപ്പിനെ ഞാന്‍ എന്‍റെ താല്‍ക്കാലിക രക്ഷാ കവചമാക്കും. സ്ഥല കാല ബോധമില്ലെങ്കിലും, അപ്പോള്‍ രാത്രി പകുതിയേ പിന്നിട്ടിട്ടുണ്ടാവൂ എന്ന് ഞാന്‍ സ്വയം ആശ്വസിക്കും.  പിന്നെ ഒന്നും കാണാനും കേള്‍ക്കാനും തയ്യാറാകാതെ പുതപ്പിനുള്ളിലേക്ക് നൂണ്ടു കയറും - പ്യൂപയെപ്പോലെ സമാധിയിലേക്ക്. വളരാന്‍... ജീവിക്കാന്‍.അവിടെ ഞാന്‍ ഏകന്‍. ഇന്ദ്രിയങ്ങളെ ഇരുട്ടിന്റെ കറുത്ത ചങ്ങലകള്‍ കൊണ്ട് പൂട്ടി, വീണ്ടും സുഖം തേടി കണ്ണടക്കുന്നു. എന്‍റെ രാത്രികള്‍ അതിനു ശേഷം സുഖകരമായിരുന്നു. പിന്നെ ഞാന്‍ എന്നെ അറിയുന്നത് , ആഘോഷങ്ങളുടെയും  വ്യാകുലതയുടെയും    തീക്കതിരുകള്‍ എന്നെ പോള്ളിക്കുമ്പോള്‍ ആയിരിക്കും.  നിങ്ങളും  എന്നെ പോലെ സ്വപ്‌നങ്ങള്‍ കാണാറുണ്ടോ? സ്വപ്‌നങ്ങള്‍ എല്ലാം നിങ്ങളെയും താത്കാലിക മരണത്തിലേക്ക് തള്ളി വിടാരുണ്ടോ?  എന്നാല്‍ നിങ്ങളൊക്കെ ഭാഗ്യവാന്മാര്‍... ഭാഗ്യവതികള്‍ ... പക്ഷേ ആ രാത്രികള്‍ എനിക്ക് നഷ്ടപ്പെട്ടിട്ടു നാളേറെയായി.....
ഒരു കാര്യത്തില്‍ ആശ്വാസമുണ്ട്. ഈ ഓര്‍മ്മകള്‍ നില നില്‍ക്കുന്നുണ്ട്. എത്ര നാളേക്ക്? അവയും ഉടന്‍ നഷ്ടപ്പെടും. പിന്നെ ഞാന്‍ എറിയപ്പെടുന്നത് നിലയില്ലാ താഴ്ചയിലേക്ക്.

ഹോളിവുഡ് ഹോറൊര്‍ സിനിമകളെ വെല്ലുന്ന ദ്രിശ്യങ്ങളാണ് ചുറ്റും. ശംശയിക്കേണ്ട, ഞാനും ഒരു കഥാപാത്രമായി സ്വയം രൂപാന്തരം പ്രാപിക്കുകയാണ് - പ്യൂപയില്‍  നിന്ന് പുഴുവിലെക്കുള്ള രൂപാന്തരം. അല്പസ്വല്പം ഭയം ശ്രിഷ്ടിക്കുമെങ്കിലും ഞാന്‍ ഇപ്പോള്‍ നിസ്സഹായനാണ്. എന്‍റെ ജീവിതത്തിലെ വിഷമസന്ധിയിലാണ് ഇപ്പോള്‍, കൃത്യം ഈ സമയത്ത് തന്നെ ഞാന്‍ ഏകനുമാണ്. എന്‍റെ രക്ഷാ കവചം എന്നെ ഉപേക്ഷിച്ചിരിക്കുന്നു. വളര്‍ച്ച എത്തി...അകാല ജനനം ...എന്നാല്‍ പറന്ന് രക്ഷപ്പെടാനും കഴിയുന്നില്ല. ഈ ആശുപത്രിയും അതിന്‍റെ പ്രസിദ്ധിയും വലുതാണ്. പക്ഷേ അതൊന്നും തന്നെ എന്നെ വീണ്ടും ജീവിതത്തിലേക്ക് കൂട്ടി കൊണ്ട് വരാന്‍ പ്രാപ്തിയുള്ള സംവിധാനങ്ങള്‍ ആണെന്നുള്ള വിശ്വാസം നഷ്ടപ്പെട്ടു പോയിരിക്കുന്നു. മനസ്സില്‍ തികട്ടി വരുന്നത് ഓര്‍മ്മകള്‍ മാത്രമാണ്. അവ സ്വപ്നങ്ങളെ പോലെ ഭയപ്പെടുതുന്നവയല്ല. നിര്‍വികാരികത ആണ് ഓര്‍മ്മകളുടെ കൂട്ടുകാരന്‍. 

എന്തൊക്കെ പറഞ്ഞാലും മനസ്സ് ഒരു ആല്‍ബം പോലെ ആണ്. ഓര്‍മ്മകള്‍ കോര്‍ത്ത്‌ വയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍  ജീവിതം കൊണ്ട് എന്ത് അര്‍ഥം?. സത്യം പറയാമല്ലോ...ഞാന്‍ ഇപ്പോളും ജീവിക്കുന്നു എന്ന് വിശ്വസിക്കുന്നത് തന്നെ അത് കാരണമാ...പക്ഷെ എത്ര നാളത്തേക്ക്?. എനിക്ക് ഇപ്പോള്‍ എന്റെ ജീവിതവുമായി വളരെ ബന്ധമില്ലാത്തതും, ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടതതുമായ് കാര്യങ്ങലാ ഓര്‍മ്മ വരുന്നേ...ഇന്ന് ഈ അവസാന നിമിഷം തന്നെ ഓര്‍മ്മ വന്നെ രണ്ടു സംഭവങ്ങള്‍ ഇതൊക്കെയാണ്...അവസാന നിമിഷം എന്ന് ഞാന്‍ ബോധ പൂര്ര്‍വ്വം പറയുന്നതാ..ഏതാണ് അവസാന നിമിഷം എന്ന് നിങ്ങള്ക്ക് പോലും പറയാനോക്കില്ലാ  . പിന്നെയല്ലേ എനിക്ക്..
ഫിസിക്സ്‌ ഡിഗ്രി ക്ലാസ്സില്‍ ആനന്ദ് സര്‍ പഠിപ്പിച്ച കാര്യങ്ങള്‍ ഒക്കെ ഇപ്പോള്‍ ഓര്‍മ്മ വരുന്നു...ആ ക്ലാസുകള്‍ ഒന്നും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.. ആ സമയം അത്രെയും, ബോബ് ചെയ്ത മുടിയും അത് ഒതുക്കി വയ്ക്കുന്ന ബോ യും വച്ച ആ പെണ്ണിനെ തന്നെ നോക്കിയിരിക്കുമായിരുന്നു. അവളോട്‌ പറയാതെ ഞാന്‍ അവളെ പ്രണയിച്ചിരുന്നു. എന്റെ കള്ളം കണ്ടു പിടിച്ച സര്‍ എന്നോട് അന്ന് ബ്ലാക്ക്‌ ഹോള്‍  എന്താണെന്ന് ചോദിച്ചതും,  ചന്ദ്രനിലുള്ള കുഴിയെന്നു ഞാന്‍ ഉത്തരം എറിഞ്ഞു നോക്കിയതും ക്ലാസ്സ്‌ മുഴുവന്‍ കൂട്ട ചിരിയില്‍ അമര്‍ന്നതും, വിഡ്ഢിയായി ഞാന്‍ തല കുനിച്ചു നിന്നതും എല്ലാം ഓര്‍മ്മ വരുന്നു ഇപ്പോള്‍. അന്ന് സര്‍ എനിക്ക് വേണ്ടി അതൊക്കെ ഒരു തവണ കൂടി പഠിപ്പിച്ചപ്പോള്‍ ആദ്യമായി ഞാന്‍ സര്‍ ഇന്റെ ക്ലാസ്സ്‌ ശ്രദ്ധിച്ചിരുന്നു.ഇതിനു പുറമേ ഓര്‍മ്മ വരുന്നത് എന്റെ വീര സാഹസികത ആണ്?   ...എന്താണെന്നോ?  ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ ഞാന്‍ ബാറ്റ് ചെയ്തപ്പോള്‍ പന്ത് ഉയര്‍ന്നു പൊങ്ങി റെയില്‍വേ ലൈനിന് അപ്പുറം ഉള്ള തെങ്ങിലെ തേങ്ങയില്‍ ചെന്ന് ഇടിച്ചു തിരിച്ചു വന്നതും, എന്നെ എല്ലാവരും അത്ഭുതത്തോടെ നോക്കിയതും ഇപ്പോള്‍ അതേപടി കാണാന്‍ കഴിയുന്നു....കോമഡി അല്ലാതെ എന്താ അല്ലെ? ...ആവശ്യമില്ലാതെ  കാര്യങ്ങള്‍.....
പക്ഷെ, എന്ത് കൊണ്ട് എന്നെ ഉപേക്ഷിച്ചു പോയ എന്റെ ഭാര്യയെ ഞാന്‍ ഓര്‍ക്കുന്നില്ല...പുതിയ ക്യാമറ വച്ച്  ഞാന്‍ തുമ്പികളുടെ ഫോട്ടോ എടുത്തത്‌, അസ്തമയത്തിന്റെ ഫോട്ടോ എടുത്തത്‌ ഒക്കെ ഞാന്‍ ഓര്‍ക്കുന്നു...ഇപ്പൊ ഒരു സംശയം . എന്തെ ഞാന്‍ ഉദയത്തിന്റെ ഫോട്ടോ അന്ന് എടുത്തില്ല. അയ്യോ...ഉദയത്തിന്റെ ഫോട്ടോ എന്നാണ് ഇനി എടുക്കാന്‍ കഴിയുക? ..ഓര്‍മ്മകള്‍ ...അതൊക്കെ മാഞ്ഞു തുടങ്ങിയ ഈ സമയത്ത് ഇനി അതിനൊക്കെ കഴിയുമോ? ..." ദൈവമേ!", അങ്ങനെ ഞാന്‍ വിളിച്ചു തുടങ്ങി.. ഈ കിടക്കയില്‍ വച്ച് എങ്കിലും ഞാന്‍ ദൈവത്തെ വിളിച്ചല്ലോ... എന്റെ ഭാര്യ അവള്‍ എത്ര തവണ എന്നെ അമ്പലത്തില്‍ കൊണ്ട് പോകാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. . അപക്വം ആണ് കമ്മ്യൂണിസം എന്ന് ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു...മരണം ഗോര്‍ബചെവായി , ഗ്ലാസ്നോസ്റ്റ്‌ ഉം  പെരെസ്ട്രൊഇക  ഉം സൃഷ്ടിക്കുന്നു..അതിന്റെ ശക്തിയില്‍  ഈ കമ്മ്യൂണിസ്റ്റ്‌ കോട്ട തകരുന്നു....ദൈവം അവതരിക്കുന്നു...Stalingrad , St peitersburg ആയതുപോലെ. ദൈവം വരുന്നുണ്ട് ഉള്ളില്‍...ഉള്ളില്‍ അല്ല എന്റെ കിടക്കക്കരിലേക്ക്.....ശരിയാണ്  ആരോ വരുന്നുണ്ട്..പക്ഷെ ദൈവമല്ലല്ലോ?....നശിച്ച ഡോക്ടര്‍ ആയിരിക്കും..അയാള്‍ക്ക്‌ വേദനിപ്പിക്കാന്‍ മാത്രമേ അറിയൂ

അല്ല ദൈവം അല്ല വരുന്നത്..വെള്ള കുപ്പായം ഇട്ട സാത്താന്‍ ആണ്..എന്റെ കൈയ്യില്‍ സാത്താന്‍ പിടിച്ചു വലിക്കുന്നുണ്ട്. ഞാന്‍ എങ്ങനെ  പോകാന്‍ കൂട്ടാക്കും? ...ദൈവത്തെ ഞാന്‍ തിരഞ്ഞു.."എന്നെ രക്ഷിക്കു ..കൊണ്ട് പോകരുതെന്ന് പറയു"...സാത്താന്‍ ജയിക്കുന്നല്ലോ..നല്ല ബലമാ സാത്താന് ...എന്തെ എന്നെ ദൈവം രക്ഷിക്കാത്തെ ...ഇത്രയും കാലം ദൈവത്തെ തള്ളി പറഞ്ഞ കമ്മ്യൂണിസ്റ്റ്‌ ആയതു കൊണ്ടാണോ...? എന്നാല്‍ പിന്നെ സാത്താന്‍ എന്തെ എന്റെ കൂടെ നില്‍ക്കാതെ?...ഈ അവസാന നിമിഷം ആരും കൂടെ ഇല്ലല്ലോ. എന്നെ സഹായിക്കാന്‍ ആര്‍ക്കും കഴിയുന്നല്ലോ..എന്റെ തല പൊളിയുന്നു...രണ്ടായി വിഘടിക്കുന്നു...രക്തം അന പൊട്ടി ഒഴുകുന്നു..രക്തം വായില്‍ കൂടെ  അകത്തേക്ക് തന്നെ പോകുന്നല്ലോ...
സാത്താന്‍ എന്നെ കൂട്ടി കൊണ്ട് പോകുന്നത് ഞാന്‍ സ്വപ്നം കാണുന്ന താഴ്വാരയിലെക്കാണല്ലോ ..അഗാധമായ താഴ്ചയിലേക്ക് എന്നെ തള്ളിവിട്ടു സാത്താന്‍..ഈ സാത്താന്‍ ആണോ എന്നെ ദിവസവും സ്വപ്നത്തില്‍ കടന്നു വന്നു അഗാധധയിലേക്ക് തള്ളി വിടുന്നത്....അയ്യോ...അപ്പോഴെല്ലാം എന്നെ ദൈവം ആണല്ലോ രക്ഷിച്ചിരുന്നെ?.കമ്മ്യൂണിസ്റ്റ്‌ കളെ ദൈവം രക്ഷിക്കുമോ?

....പക്ഷെ ഇത് സ്വപ്നമാണല്ലോ?...സ്വപ്നവും സത്യവും ഇപ്പോള്‍ കൂടി കുഴയുന്നുണ്ട്....ഞാന്‍ ഉണര്‍ന്നു തന്നെയാണല്ലോ ഇരിക്കുന്നെ. സ്വപ്നം കണ്ടിട്ടാണോ ഉണര്‍ന്നത്?  എവിടെ  എന്റെ രക്ഷ കവചം?. ഇരുട്ട് മാത്രം ആണ് ഒരേ ഒരു ആശ്വാസം. പക്ഷെ ആ ഇരുട്ട് തമോഗര്തത്തിന്റെ (ബ്ലാക്ക്‌ ഹോള്‍ )  ഇരുട്ടല്ലേ? അത് എല്ലാത്തിനെയും തന്നിലേക്ക് ആനയിക്കുന്നു. ഒന്നിനെയും പുറത്തു വിടാറില്ല. എന്നെയും അങ്ങോട്ടാണോ കൊണ്ട് പോകുന്നത്?..അതെ ശരിക്കും... ഞാന്‍ പോകുന്നതല്ല...വലിച്ചു അടുപ്പിക്കുന്നതാ ....തിരികെ പോകാന്‍ മനസ്സ് കൊതിക്കുന്നു..പക്ഷെ ശക്തിയില്ല... ചോര എല്ലാം പോയി ഞാന്‍ ക്ഷീണിച്ചിരിക്കുന്നു...
അപ്പോഴും ഞാന്‍ ജീവിക്കുന്നു...ഉറപ്പായിട്ടും...ഓര്‍മ്മകളില്‍ കൂടെ....എന്തിനാ അവള്‍, എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയത്?

1 comment:

  1. Mhh I liked it man...But a little bit confusion. Style of language chaged in later half. manappoorvvamano ennariyilla..? Enikkishtappettu...

    ReplyDelete